ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3ന് തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിനു് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച മഹാനിവേദനമാണു് ഈഴവമെമ്മോറിയൽ അഥവാ ഈഴവമെമ്മോറിയൽ ഹർജി എന്നറിയപ്പെടുന്നതു് സർക്കാർ സർവീസിൽ നാട്ടുകാർക്ക് ന്യായമായ പങ്ക് ലഭിക്കാൻ വേണ്ടിയൊരു നിവേദനം ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 1891 ജനുവരി 11ന് മലയാളിമെമ്മോറിയൽ എന്ന പേരിൽ മഹാരാജാവിന് സമർപ്പിച്ചിരുന്നു. അക്കാലത്ത് ഈഴവർ മുതലായ അവർണ്ണരെ തിരുവിതാംകൂറിൽ 5 രൂപയിൽ കൂടുതൽ മാസശമ്പളമുള്ള തസ്തികകളിൽ നിയമിച്ചിരുന്നില്ല. ശ്രീ മൂലം തിരുനാൾ മഹാരാജാവ് നാടുവാഴുന്ന കാലത്താണ് ഈഴവ മെമ്മോറിയൽ സമർപ്പണം നടന്നത്.
ഈഴവ മെമ്മോറിയലിന്റെ ഫലമായി സര്‍ക്കാര്‍ നിലപാടിന്‍ ചെറിയൊരയവ് വന്നു. അസംഘടിതരായിരുന്ന ഈഴവാദികളെ സംഘടിപ്പിക്കുന്നതിലും വിദ്യാഹീനരായിരുന്ന അവരെ വിദ്യാസമ്പന്നരാക്കുന്നതിലും വേണ്ടിയുള്ള ഡോ. പല്പുവിന്റെ ആദ്യ ചുവടുവയ്പ്പായി ആയിരുന്നു ഈഴവമെമ്മോറിയലിനെ കണ്ടത്. രണ്ടാമത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദന്‍ കേരളത്തിലെ ജാതിപ്രശ്‌നം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ എത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ഫലമായി മഹാകവി കുമാരനാശാന്‍, അയ്യന്‍കാളി തുടങ്ങിയവര്‍ ആയിടെ നിലവില്‍ വന്ന തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഈഴവമെമ്മോറിയൽ സമർപ്പണത്തിലൂടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിലും അതിലൂടെ രൂപപ്പെട്ടുവന്ന ഈഴവ ഐക്യമാണ് 1903ൽ എസ്‌എൻഡിപി രൂപീകരണത്തിന് അടിസ്ഥാനമായി മാറിയത്.